അമരാവതി: ദളിത് വിദ്യാർഥികളെ അധ്യാപകൻ ജാതീയമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് സ്കൂളിൽ പ്രതിഷേധിച്ച് രക്ഷിതാക്കളും വിദ്യാർഥികളും. ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ യാൻഡപ്പള്ളിയിലാണ് സംഭവം.
ശ്രീനുബാബു എന്ന ഇംഗ്ലീഷ് അധ്യാപകൻ ദളിത് സമുദായത്തിലെ വിദ്യാർഥികളെ നിരന്തരം അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്ന ആരോപണത്തെ തുടർന്നാണ് യു കോട്ടപ്പള്ളി മണ്ഡലിലെ ഹൈസ്കൂളിന് മുന്നിൽ പ്രതിഷേധം നടന്നത്.
"നിങ്ങൾ ഒരു വൃത്തികെട്ട ജാതിയിൽപ്പെട്ടവരാണ്, പട്ടികജാതിക്കാർ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക ആളുകളാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ' എന്ന് തുടങ്ങി നിരവധി പരാമർശങ്ങൾ അധ്യാപകൻ വിദ്യാർഥികളോട് ചോദിച്ചുവെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.
അധ്യാപകനെതിരെ നടപടി സ്വീകരിക്കാത്ത പ്രധാനാധ്യാപകൻ സുരേഷ് ഭൂഷണിനെതിരെയും വിദ്യാർഥികൾ പ്രതിഷേധം നടത്തി. പ്രധാനാധ്യാപകൻ സ്കൂളിലെ പെൺകുട്ടികൾക്ക് നേരെ മോശമായ വാക്കുകൾ ഉപയോഗിക്കുന്നതായും വിദ്യാർഥികൾ ആരോപിച്ചു.
വിഷയത്തിൽ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ എന്തെങ്കിലും നടപടി സ്വീകരിച്ചോയെന്ന് വ്യക്തമല്ല. പ്രദേശത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.